മഞ്ചാടിക്കുരു

| Posted in | Posted on

0




അഞ്ച് വര്‍ഷം മുന്‍പ് അഞ്ചലി മേനോന്‍ എന്ന യുവ സംവിധായിക നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മഞ്ചാടിക്കുരു. ഒരുപാട് ദേശീയ അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുകയും, സമ്മാനങ്ങള്‍ നേടുകയും ചെയ്ത ചിത്രം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ മുന്‍പിലെത്തിയിരിക്കുന്നു. പക്ഷേ, തികഞ്ഞ നിരാശയാണ് സിനിമാ പ്രേമികള്‍ക്ക് ചിത്രത്തിലൂടെ ലഭിക്കുന്നത്.




സാധാരണ സിനിമയില്‍ നിന്ന് വേറിട്ട് ഒന്നും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നതാണ് ശരി. പഴഞ്ചന്‍ കഥ തന്നെ വീണ്ടും അഞ്ചലി പറയാന്‍ ശ്രമിച്ചിരിക്കുന്നു. കേരള കഫേ എന്ന ചിത്രത്തില്‍ 'ഹാപ്പി ജേര്‍ണി' എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ചിന്താഗതികളെ ഉണര്‍ത്തിയ അഞ്ജലിമേനോന്റെ ഒരു രചനാ പാടവും ഈ ചിത്രത്തില്‍ കണ്ടില്ല എന്നത് വളരെ പരിതാപകരമാണ്. ഒരു നായര്‍ തറവാട് അച്ഛന്റെ മരണത്തോടെ പങ്കുവയ്ക്കാന്‍ ധൃതിപ്പെടുന്ന മക്കളും ഇതിനിടയില്‍ ഒരു നോക്കുകുത്തിപോലുള്ള മുത്തശ്ശിയുമാണ് ഇതിവൃത്തം.



ചിത്രത്തില്‍ ചുരുങ്ങിയത് 30 ഓളം കഥാപാത്രങ്ങള്‍. എല്ലാം ഒരു വീട്ടില്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. കാണുന്ന പ്രേക്ഷകന് ഏതുകഥാപാത്രമാണ്, അയാള്‍ ഈ തറവാട്ടിലെ ആരാണ് എന്നൊന്നും മനസ്സിലാവുന്നില്ല. ഈ തറവാട്ടിലെ വിക്കി എന്നു പറയുന്ന കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടില്‍ (നെരേഷന്‍-പൃഥ്‌വിരാജ്) ചിത്രം മുന്‍പോട്ടു പോവുന്നു. ഒരു നരേഷനില്‍ കഥപറയുന്ന രീതിയൊക്കെ കഴിഞ്ഞ് കാലം എത്രയോ മുമ്പോട്ടു പോയിരിക്കുന്നു. ഇപ്പോഴും അഞ്ചലി ഇത്തരത്തിലുള്ള ഒരു രീതി അവലംബിച്ചത് എന്തര്‍ഥത്തിലാണ് എന്നറിയില്ല. വെറും നൊസ്റ്റാള്‍ജിയ പാക്കറ്റ് എന്നത് മാത്രമാണോ അവര്‍ ഉദ്ദേശിച്ചത്?

ചിത്രത്തിന്റെ ആദ്യമധ്യാന്തം പ്രത്യേകിച്ച് കഥയൊന്നുമില്ല. എന്നാല്‍ മറ്റേതെങ്കിലും വികാരം ജനിപ്പിക്കുന്നുവോ...അതുമില്ല. കുറെ കഥാപാത്രങ്ങള്‍ എന്തൊക്കയോ ചെയ്തു പോവുന്നു. പാവം, മുരളി, തിലകന്‍ തുടങ്ങിയ അഭിനയ ചക്രവര്‍ത്തിമാര്‍ക്ക് 'ഡെഡ്' ക്യാറക്ടറുകളാണ്. അവരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ അഞ്ചലിക്ക് സാധിച്ചിട്ടില്ല എന്നതും ചിത്രത്തിലെ പരാജയമാണ്.


എന്തായാലും അനേകം ഫെസ്റ്റിവലുകളില പോവുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്ത മഞ്ചാടിക്കുരു, തീരെ നിലവാരം പുലര്‍ത്തിയില്ലെന്ന് വേണം പറയാന്‍. സാധാരണ ഒരു ചിത്രം എന്നതില്‍ കവിഞ്ഞ്, അസാമാന്യ ഡയറക്ഷന്‍ പാടവമോ, കഥാതന്തുവോ, സാമൂഹിക പുനരുദ്ധാരണമോ...ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. ഒന്നുണ്ട്,...എ. അഞ്ചലിമേനോന്‍ ഫിലിം....


Comments (0)

Post a Comment