കാര്യസ്ഥന്‍ (5.11.2010)

| Posted in | Posted on

0




ജനപ്രീയ നായകന്‍ ദിലീപിന്റെ നൂറാമത് ചിത്രം 'കാര്യസ്ഥന്‍' സാമാന്യം ഭേതം എന്ന അഭിപ്രായത്തോടെ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. തോംസണും ഉദയകൃഷ്ണ, സിബി.കെ.തോമസ് ചേര്‍ന്ന് അണിയിച്ചൊരുക്കിയ കാര്യസ്ഥന്‍ സ്ഥിരം മലയാള സിനിമാ ഫോര്‍മുലകള്‍ എല്ലാം പാലിച്ച് സ്ഥിരം ശൈലി പിന്‍തുടര്‍ന്നു പോരുന്നു.

രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടാവുകയും പിന്നീട് ആ കുടുംബത്തിലെ ഒരാളുടെ വിവാഹം മറ്റേ കടുംബാംഗവുമായി നിശ്ചയിക്കുകയും പിന്നീട് അത് നടക്കാതെ വരുമ്പോള്‍ ഇരു കുടുംബങ്ങളും തമ്മില്‍ പൊറുക്കാനാവാത്ത ശത്രുത വളരുകയും ഇതിന് ഒരു കുടുംബത്തിലെ ഒരംഗത്തിന്റെ മരണം കാരണമാവുന്നതും ആ കാരണം ഒരു മകനില്‍ അടിച്ചേല്‍പ്പിച്ച് അവനെ വീട്ടില്‍ നിന്നും പുറത്താക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകനും അവന്റെ മകനും വീണ്ടും തിരിച്ച് അതേ കുടുംബത്തിലേക്കു തന്നെ വരുന്നതുമായ കഥകള്‍ എത്രതവണ കേട്ടാലും മലയാളികള്‍ക്ക് മതിവരില്ലെന്ന് ഉദയകൃഷ്ണയ്ക്കും സിബിക്കും മനസ്സിലാക്കിയതു പോലെയാണ് 'കാര്യസ്ഥന്റെ' കിടപ്പ്.


ഒരു പുതീയ സംവിധായകന്‍ 'മുമ്പേ ഗമിക്കും ഗോവു തന്റെ....' എന്ന പഴഞ്ചൊല്ലിലെ അന്വര്‍ത്ഥമാക്കാന്‍ ആവത് ശ്രമിക്കുന്നതുപോലെയാണ് തോംസണ്‍ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സവിശേഷതകള്‍ ഒന്നും എടുത്തു പറയാനില്ലെങ്കിലും മലയാളി കുടുംബങ്ങള്‍ തീയറ്ററിലിരുന്ന് സഹിച്ച് പുറത്തേക്ക് പായുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങള്‍ക്കകം ജനപ്രീയ നായകന്റെ ഈ ചിത്രം പാവം പ്രൊഡ്യൂസറെ രക്ഷിച്ചെടുത്തേക്കാം...ഒരു ഉറപ്പും ഇല്ലെന്നു മാത്രം.


നിരവധി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചതിന്റെയും 'സ്വലേ' എന്ന ചിത്രത്തിലൂടെ സംവിധായകനായതിന്റെയും പ്രവര്‍ത്തന പരിചയം ക്യാമറമാന്‍ പി.സുകുമാര്‍ ചിത്രത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്തൊ പതിവ് ദിലീപ് വളിപ്പത്തരങ്ങള്‍ ആവത് ഒഴിവാക്കാന്‍ ഉദയകൃഷ്ണ, സിബി കൂട്ടുകെട്ട് ശ്രമിച്ചിട്ടുണ്ട് എന്നത് പരമാര്‍ത്ഥമാണ്.



മലയാളിത്തമുള്ള, ഭാവിയുള്ള നായികയാണ് കാര്യസ്ഥനിലൂടെ പ്രേക്ഷകര്‍ക്ക് ലഭ്യമായിരിക്കുന്നത്. കോഴിക്കോട്ടുകാര്‍ക്ക് ആനിനെകൂടാതെ അഭിമാനിക്കാന്‍ അഖില കൂടിയായിരിക്കുന്നു. ഇനിയും വരും കാലങ്ങളില്‍ നല്ലനല്ല കഥാപാത്രങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തുമെന്നതില്‍ സംശയമില്ല. പക്ഷേ, ഒരു ഗാനരംഗത്ത് അയോധന വിദ്യയുടെ ചുവടുകള്‍ പ്രദര്‍ശിപ്പിച്ച അഖിലയ്ക്ക് നല്ലൊരു ഭാവിയുണ്ടെന്ന് മലയാളി പ്രേക്ഷകര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇത്തിരിയൊക്കെ മലയാളിത്തമുള്ള സംഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കാന്‍ ബേണി ഇഗ്‌നേഷ്യസ് ടീമിനെക്കൊണ്ടായിട്ടുണ്ട്. സാലു.കെ.ജോര്‍ജ്ജിന്റെ ആര്‍ട്ടും ചിത്രത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്.


അന്യാഭാഷാ ചിത്രങ്ങളെ മറ്റൊരച്ചില്‍ ഇട്ട് വാര്‍ത്തെടുക്കലാണല്ലോ സമീപകാലത്തായി മലയാള സിനിമാ പ്രവര്‍ത്തകര്‍ ചെയ്തു വരുന്നത്. അതുകൊണ്ടാവാം മലയാള സീരിയല്‍ രംഗത്തുള്ള നിരവധിപേരെ അണിനിരത്തി, ഫാറാ ഖാന്‍ തന്റെ ഹിന്ദി ചലച്ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ബോളിവുഡിലെ ഒട്ടുമിക്ക നടന്മാരെയും കൊണ്ടുവന്നതുപോലെ, ഒരു തുരുപ്പു ചീട്ട് എറിഞ്ഞു നോക്കിയത്. ഒരുപരിധിവരെ വീട്ടിലെ വിഡ്ഢിപ്പെട്ടിക്കുള്ളിലിരിക്കുന്ന വീട്ടമ്മാരെ ആ ഗാനം ത്രില്ലടിപ്പിച്ചെങ്കിലും മറ്റുള്ളവര്‍ പലരേയും തിരിച്ചറിയാനാവാതെ മുഖത്തോടുമുഖം നോക്കി. സമീപകാലത്തെ ജനപ്രീയ നായകന്റെ പടങ്ങളൊന്നും വലീയ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാത്തതുപോലെ ഇതും ഒരൊഴുക്കില്‍ നീങ്ങുമെന്നു മാത്രമെ 'കാര്യസ്ഥന്' പറയാനുള്ളൂ.

Comments (0)

Post a Comment